Monday, December 27, 2010

മനസ്സേ മടങ്ങുക

മനസ്സേ മടങ്ങു നീയാരെ പ്രതീക്ഷി-
ച്ചിരിപ്പൂയിനിയുമീയുമ്മറത്തിണ്ണയില്‍
എങ്ങോട്ടു പോകുന്നീ മൂവന്തി നേരത്തു
തോളിലൊതുങ്ങാത്തൊരോര്‍മ തന്‍ മാറാപ്പുമായ്?
വേദനിച്ചീടാം നിന്‍ മാനസമെങ്കിലും
പോരൂ തിരികെ നീയേറെ വൈകിക്കേണ്ട.
വിസ്മരിച്ചീടു നീയോമനിയ്ക്കും സ്മരണകള്‍
എല്ലാം വെറും മായയാണെന്നറിക നീ!
മൂവന്തി നേരത്തു ദീപം കൊളുത്തി നീ
വന്നിരുന്നഞ്ചാറു നാമം ജപിച്ചോളൂ.
ഒന്നുമുരിയാടിയില്ല നീയിനിയുമെന്‍
വാക്കുകളൊന്നും നീ കേട്ടതുമില്ലെന്നോ!
വേര്‍ പിരിയുന്നിതാ സന്ധ്യയും മൂകമായ്
എകയായിനിയുമങ്ങെന്തോര്‍ത്തിരിപ്പു നീ?
താരാഗണങ്ങളും കണ്ണു തുറന്നിതാ
മാനത്തിന്‍ മാറിലായ് പൂക്കളം തീര്‍ക്കുന്നു.
വേപഥു പൂണ്ടു നീയെന്തൊന്നു നോക്കുവാ-
നെന്തു നിന്‍ മിഴികളങ്ങാര്‍ദ്രമായീടുവാന്‍?
തിരയുന്നതാരെ നീ നക്ഷത്ര ലോകത്തില്‍
സ്നേഹാര്‍ദ്രമായൊരാ മിഴികളെയോ?!
എന്നോ പൊലിഞ്ഞൊരാ  സൗവര്‍ണ താരത്തെ-
യിനിയും നിന്നോര്‍മകള്‍ തേടിടുന്നോ!
വ്യര്‍ത്ഥമാണീ യാത്രയോമനേയിനിയു-
മെന്‍ വാക്കൊന്നു കേള്‍ക്കൂ തിരിച്ചു പോരൂ.
പാതിരാവായിനി പോരൂ എനിക്കെന്‍റെ-
യുമ്മറ വാതിലടച്ചിടേണ്ടെ.
മനസ്സേ മടങ്ങു നീയാരെയും കാക്കേണ്ടിനി-
യില്ല വരില്ലിനിയാരും വരില്ല.
**********************************************************

ഈയാംപാറ്റകള്‍

സമര്‍പ്പണം: എന്‍റെ കലാലയ ജീവിതം ധന്യമാക്കിയ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജിന്.








വിദ്യാലയത്തോടു വിട ചൊല്ലിയെത്തി ഞാ-
നന്നാ കലാലയ ശ്രീകോവിലില്‍
വലതു കാല്‍ വച്ചു കയറി ഞാനാ മഹത്-
പുണ്യ പുരാതന സന്നിധിയില്‍
ആദരവോടെ തൊഴുതു വലം വച്ചു
വിദ്വല്‍ പ്രസാദവും കാത്തിരുന്നു.


എത്ര മഹാന്മാരെത്രയോ പൌരന്മാ-
രീയങ്കണം തന്നില്‍ നടന്നിരിയ്ക്കാം!
ഗാന്ധിജി നട്ടൊരു മാവുള്ള മുറ്റത്തു
ഗാന്ധി തന്‍ പദരേണു പൂണ്ടിരിയ്ക്കാം 
ഏറെ രസം തോന്നി കാലടിക്കീഴിലെ 
മണ്‍തരി ചൊല്ലും കഥകള്‍ കേള്‍ക്കാന്‍.


പതിയെയലിഞ്ഞൊരു ബിന്ദുവായ്‌ ഞാനുമാ
പൂങ്കാവനത്തിലെ പുതിയൊരു പുഷ്പമായ്,
പുതിയ ലോകത്തിന്‍റെ വിസ്മയവും കണ്ടു
കൂട്ടവും കൂടിയങ്ങുല്ലസിച്ചേറെ.


അവധി ദിനങ്ങളെത്തുമ്പോഴെന്നുള്ള-
മക്ഷമം കാത്തങ്ങിരുന്നവ തീരുവാന്‍
അത്ര മേല്‍ ചേര്‍ന്നു പോയെന്‍ മനമെത്രയും
ജീവന്‍ തുടിയ്ക്കും കലാശാലയില്‍! 


ആകെ തളിര്‍ത്ത മഹാഗണി വൃക്ഷങ്ങ-  
 ളേകി തണല്‍ പൂരമങ്കണത്തില്‍
ഏറെ വിശാലം പരന്നു കിടക്കുമാ
പച്ച പുതച്ച കളിക്കളങ്ങള്‍,
അതിലേയ്ക്കൊഴുകി യിറങ്ങുമാ തണവെഴും
പടവുകളെ പോലും സ്നേഹിച്ചിരുന്നു ഞാന്‍
ഭക്ഷണ, വായന ശാലകളും പിന്നെ-
യാത്മാവിന്‍ ഭാഗമാമിടനാഴികളും,
ഞങ്ങള്‍ക്കിരുന്നു 'പലവക'യോതുവാന്‍
ഹരിതമെഴുന്നൊരാ   മുറ്റങ്ങളും..
വിസ്മരിച്ചീടുമോ ജീവിതമാകുമീ
മഹാസാഗരത്തില്‍ മുങ്ങിയാലും!


നിര്‍ജ്ജീവമാകുന്നോരീ വകയോരോന്നു-
മിത്രയും ഹൃത്തിനെ കീഴ്പ്പെടുത്തീടുകില്‍
എന്തു പറയേണ്ടു ജീവനും തേജസ്സും
സ്നേഹവും ചേരും ഹൃദയങ്ങള്‍ തന്‍ കഥ!


അധ്യാപകരുണ്ട്, ശിപായികളും പിന്നെ-
യേറ്റം പ്രിയരാം സുഹൃത്തുക്കളുണ്ടതില്‍
വര്‍ത്തമാനങ്ങളും കൊച്ചു വിശേഷവും
പൊട്ടിച്ചിരിയുമാ നര്‍മങ്ങളും
ഒത്തു ചെരുന്നൊരാ സൗഹൃദ വേളകള്‍
മങ്ങാതെയുണ്ടിതെന്‍ നെഞ്ചിലിന്നും


ഇത്തിരി കൂടിയടുത്തവരും തമ്മില്‍
വേദനകള്‍ പങ്കു വയ്പവരും 
മഹാഗണിച്ചോട്ടിലുമിടനാഴി തന്നിലും
തമ്മില്‍ പ്രണയവുമായലയുന്നോരും
ആരുമായ് കൂടാതെയേകരായേതോ
സ്വപ്നലോകത്തിലലയുന്നവരുമു-
ണ്ടിത്തിരി വില്ലന്‍ പരിവേഷമണിയുവാ-
നൊത്തിരി കൃത്യങ്ങള്‍ ചെയ്തു കൂട്ടുന്നോരും
തിരഞ്ഞെടുപ്പെത്തവേ പ്രത്യക്ഷമാകുമാ 
ഖദറണിഞ്ഞെത്തുന്ന കുട്ടിനേതാക്കളും,
ഏവരേയുമൊരുപോലെ സ്നേഹിയ്ക്കും
പാഠമോതുന്നൊരദ്ധ്യാപകവൃന്ദവും..
ഒത്തൊരുമിച്ചങ്ങലിഞ്ഞു ചേര്‍ന്നപ്പോള്‍
സ്വര്‍ഗ്ഗമായ്, വസന്തോത്സവ മേളയായ്.


മേളയില്‍ മുങ്ങിയ നാളുകളോരോന്നായ്
വീണടിഞ്ഞോരോയിടനാഴി തന്നിലായ്‌
വിസ്മയിപ്പിക്കുമാ വര്‍ണങ്ങള്‍ മങ്ങിയ-
ങ്ങോരോരോ മൂലയില്‍ പോയൊളിച്ചു.
നാഴിക സൂചി തന്‍ വേഗത കണ്ടാവാം
ഞങ്ങളേറ്റം നടുങ്ങിയാ നാളുകളില്‍!
കുറിച്ചു യാത്രാമൊഴി തമ്മിലായേവരു-
മോരോരോ പുസ്തക ത്താളുകളില്‍
ഏതോ കവി തന്‍ വരികളെയുദ്ദരി-
ച്ചാരോകുറിച്ചിതെന്‍ താളതൊന്നില്‍
"വേര്‍ പിരിയാന്‍ മാത്രമൊന്നിച്ചു കൂടി നാം
വേദനകള്‍ പങ്കു വച്ചിടുന്നു"


സൗഹൃദ വേളകള്‍ നര്‍മരഹിതമായ്
നിശ്ചിത വേര്‍പാടിന്‍ ചിന്തകളാല്‍.
കണ്ണുനീര്‍ വാര്‍ത്തു ചിലര്‍, തെറ്റുകുറ്റങ്ങ-
ളേറ്റു പറഞ്ഞിനി വേറെ ചിലര്‍
അധ്വാനിച്ചീടുവാനുള്ളോരു കാലമായ്‌
പഠനാവധിക്കാലം വീണ്ടുമണയവേ
ആശംസയോതീ ഗുരുക്കന്മാര്‍ തന്‍ പ്രിയ 
ശിഷ്യരെ സാനുഗ്രഹം യാത്രയാക്കീ 
ചോരയില്‍ മുങ്ങിയ ഗുല്‍മോഹര്‍ വൃക്ഷങ്ങ- 
ളങ്കണം തന്നില്‍ ശോണിമ വളര്‍ത്തി.
യാത്ര ചൊല്ലീടവേ ഞങ്ങള്‍ തന്‍ നെഞ്ചിലെ
രക്തവുമതിലായ് പടര്‍ന്നൊഴുകി
ഇലകള്‍ പൊഴിച്ചു വിതുമ്പും മഹാഗണി 
വൃക്ഷങ്ങള്‍ ഞങ്ങളോടൊത്തു ചേര്‍ന്നു 
എന്തിന്നു നിങ്ങളിലകള്‍  പൊഴിയ്ക്കുന്നു
വോരോ ശിശിരമണയുമ്പൊഴും
ഞങ്ങള്‍ ചൊല്ലുന്നൊരാ  യാത്രാമൊഴിയിലെ
കണ്ണീരിന്നാര്‍ദ്രത കൂട്ടിടാനോ?


വസന്തമിനിയുമണയു, മിനിയും
തളിരിടും നിങ്ങള്‍ തന്‍ ശാഖികളും 
കാലമിനിയുമൊരുങ്ങി വന്നെത്തിടു-
മീയങ്കണത്തില്‍ കടും നിറച്ചാര്‍ത്തുമായ്
സൗഹൃദ വേളകള്‍ വീണ്ടുമണഞ്ഞിടു-
മുല്‍സവ വേളകള്‍ വീണ്ടുമരങ്ങേറും
ശിശിരമണഞ്ഞാ വേളയോരോന്നിലും
ചേര്‍ത്തിടും വേര്‍പാടിന്‍ നൊമ്പരങ്ങള്‍
അപ്പൊഴും നിങ്ങളിലകള്‍ പൊഴിച്ചിടു-
മിക്കഥയെന്നും തുടര്‍ന്നു പോരും!
കാലത്തിന്‍ സാക്ഷിയായ് കാവലായ് മേവുക
നിങ്ങളീയങ്കണം തന്നില്‍ ചിരകാലം!   
        *****************

9/9/12  - വാല്‍ക്കഷ്ണം:  ഈ കവിത യൂണിയന്‍ കൃസ്ത്യന്‍ കോളേജിന്റെ നവതിയാഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 'ഓര്‍മക്കൂട്ട്' (vignettes of UCC) എന്ന പുസ്തകത്തില്‍ അച്ചടിച്ചു  വന്നതില്‍ അതിയായി                 സന്തോഷിക്കുന്നു.

  

Thursday, October 7, 2010

നൂറു മേനി

സ്നേഹമാം ഭൂമിയില്‍
സ്വപ്നം വിതച്ചതിന്‍
വിളവും കിനാക്കണ്ട്‌
കാത്തിരിപ്പാണൊരാള്‍.

വളമിട്ടു നനച്ചതിന്‍
കളകള്‍ പറിച്ചുമാള്‍ 
സ്വപ്‌നങ്ങള്‍ കൊയ്യുവാന്‍
കാത്തിരുന്നു.

കാക്കുന്ന നേരത്തും
ഭാവിയില്‍ പാവാ-
നോരായിരം സ്വപ്‌നങ്ങള്‍
കൂട്ടി വച്ചു.

കാലമായില്ലതിന്‍
മുന്‍പേ വിളഞ്ഞുവാ
സ്വപ്‌നങ്ങള്‍ ദുഖമായ്‌
നൂറു മേനി!

ദുഃഖങ്ങള്‍ കൊയ്തു-
ള്ളറയില്‍  നിറച്ചയാള്‍
കണ്ണുനീര്‍ കൊണ്ടതിന്‍
ചുറ്റും കിടങ്ങിട്ടു.

തിളയ്ക്കുമാ കണ്ണീരില്‍  
ദുഃഖങ്ങള്‍ വേവിച്ച -
യാളതിന്‍ മുന്നില്‍
മരിച്ചു വീണു.. 
ഏറും വിശാപ്പല്‍
മരിച്ചു വീണു!

Sunday, October 3, 2010

സമാന്തരങ്ങള്‍

ഇവിടെയീ നിശബ്ദതയില്‍
ഒറ്റയ്ക്കിരിക്കുമ്പോള്‍
വിസ്മൃതിയപഹരിയ്ക്കാത്ത സ്മൃതികള്‍
കാലപ്പഴക്കത്തിന്‍റെ ഊന്നുവടിയും കുത്തി
നരച്ച ഭിത്തികളുള്ള
ഹൃദയക്ഷേത്രം പ്രദക്ഷിണം വയ്ക്കുമ്പോള്‍
എങ്ങും എത്താത്ത ചിന്തകള്‍
വീണ്ടും
അനന്തതയിലേയ്ക്ക് നീളുമ്പോള്‍....
അവയുടെ പ്രതിഫലനം  
ഹൃദയത്തില്‍
നിഴല്‍ച്ചിത്രങ്ങള്‍ സൃഷ്ടിക്കുമ്പോള്‍...
ചിത്രങ്ങള്‍ നീണ്ടുനീണ്ട്
രണ്ടു സമാന്തരരേഖകളായി
പരിണമിയ്ക്കുമ്പോള്‍..
പതിവുപോലെ
ഇന്നും
ഒരു തുള്ളി
കണ്ണുനീര്‍
വീണുചിതറുന്നു.

Thursday, September 16, 2010

നവജീവന്‍

നിങ്ങളറിഞ്ഞുവോ?
എനിയ്ക്കൊരുണ്ണി പിറന്നു!
നോക്കൂ..!
എന്തു നിഷ്ക്കളങ്കതയാണവന്‍റെ കണ്ണുകളില്‍!
എന്തായിരിക്കാമെന്നുണ്ണിയുടെ 
കുഞ്ഞുമനസ്സില്‍!
ചുണ്ടു പിളുര്‍ത്തി
കരയുന്നിടയ്ക്കിടെ
തൊണ്ണു വെളുക്കെച്ചിരിയ്ക്കുന്നു
എന്തോര്‍ത്താവാം?!
നോക്കിയിരിക്കെയുറക്കമായെന്നുണ്ണി!  
ആ പൂങ്കവിളിലൊരുമ്മയേകി-
യിരിപ്പായ് ഞാനാമുഖമുറ്റു നോക്കി,
എന്തിനാവാമിവന്‍ ചിരിയ്ക്കുന്നു!
നിറയെ പാല്‍ കുടിക്കുന്നതായ്‌
കനവു കണ്ടോ?
പാലല്ലാതെന്തുണ്ടീയിളം മനസ്സില്‍!
ചുട്ടിയിരിപ്പതെന്തിനെന്‍ കുഞ്ഞേയീ
കുഞ്ഞു മുഷ്ടികള്‍?
അറിഞ്ഞുവോ നീയീ ലോകത്തിന്നനീതികള്‍?  

Wednesday, September 8, 2010

ഒരു പഴംപാട്ട്















പൊയ്പ്പോയ ബാല്യമോരായിരം പൊന്‍നിറ-
ച്ചെപ്പുകള്‍ തട്ടിമറിച്ചൊരീ കുഗ്രാമം
കല്‍ക്കരി വണ്ടികള്‍ പായുന്ന പാളത്തി-
നോരത്തിലേറെ പഴയൊരാ വീട്..

ഓണം, വിഷുവും ക്രിസ്തുമസ് പിന്നെയു 
മെത്രയവധികളങ്ങനെ വന്നുപോ-
യുല്ലാസമായിക്കടന്നുപോയ്‌ നാളുകൾ 
ഇന്നലെയെന്നതു  പോലെയാണിപ്പോഴും!

ഓരോയവധിയ്ക്കും കുട്ടികള്‍ ഞങ്ങളെ
കാത്തിരിയ്ക്കുമച്ഛാച്ചനുണ്ട്.
മാമ്പഴ,മുപ്പേരിയൊക്കെയായ് കുട്ട്യോളെ 
നോക്കിയിരിയ്ക്കുമച്ഛമ്മയുണ്ട്  

ഞങ്ങളുറങ്ങാന്‍ കിടന്നാലരികത്തു -
റങ്ങാതെ കാവലിരിയ്ക്കുമച്ഛാച്ചന്‍
കാലു തടവിത്തലോടി യെല്ലാരേ-
മുറക്കിയാല്‍ മാത്രമുറങ്ങുമച്ഛാച്ചന്‍
കോണിപ്പടിമേലബദ്ധം പിണഞ്ഞെങ്ങാന്‍  
കുട്ട്യോളു വീഴാതെ കാക്കുമച്ഛാച്ചന്‍.

കാലത്തു പല്ലൊന്നു തേയ്ക്കുവാന്‍ പോലും 
കാക്കാതെ  ഞങ്ങൾ കഥയ്കായണയവെ  
യച്ഛാച്ചൻ  ചൊല്ലുന്നു"വെന്റെ കുട്ട്യോളെ,
വെറുംവയറ്റില്‍ കഥ കേട്ടാല്‍ ദഹിക്കില്യ."

അച്ഛമ്മയെപ്പൊഴും വീടിന്നകങ്ങളില്‍
മാത്രമൊതുങ്ങിടും സ്നേഹനിലാവു പോല്‍
ഭൂമിയ്ക്കു നോവാതെ കാക്കുവാനെന്നപോ-
ലൊച്ചയില്ലാതെ നടക്കുമച്ഛമ്മ. 


പിന്നെ..
സന്ധ്യയ്ക്കു ഞങ്ങളെ "തെണ്ടീസ"ടിയ്ക്കുവാ-
നങ്ങാടീല്‍  കൊണ്ടോവാന്‍ വല്യച്ഛനുണ്ട്,
മാവിന്മേലൂഞ്ഞാലു കെട്ടുവാനമ്മാവ-
നുണ്ടിളനീരൊന്നിട്ടുതരുവാനും.

ഓണത്തിനോണക്കോടിയുണ്ടെല്ലാര്‍ക്കു-
മുച്ചയ്ക്കു പൊന്നോണ സദ്യയുണ്ട്,
മേലാകെ പച്ചില വാരി പുതച്ചു കൊ-
ണ്ടെത്തുന്ന കുമ്മാട്ടിക്കൂട്ടരുണ്ട്
പാതിരാ നേരത്തു നാളികേരം കൊട്ടീ-
ട്ടമ്മാവന്‍ ചൊല്ലുന്നിപ്പോള്‍ വരും മാവേലി!
അക്കളി വിശ്വസിച്ചെത്രയോണങ്ങള്‍ ഞങ്ങള്‍
മാവേലിയെക്കാത്തുറങ്ങാതിരുന്നു!

കൂമ്പാളത്തൊപ്പിയും പഞ്ഞി തന്‍ താടിയും വ-
ച്ചെത്തുന്നു പപ്പാനി ക്രിസ്തുമസ് നാളില്‍.
കണി കണ്ടുണരുന്ന മേടവിഷുവിന്‌
കൈനീട്ടമെല്ലാര്‍ക്കും കൈ നിറയേ.

ഓരോയവധിയും തീരവേ ഞങ്ങള്‍
മടക്കയാത്രയ്ക്കൊരുങ്ങുകയായ്
ഈറന്‍ മിഴിയും, മനസ്സുമായ് മൂകമായ്
ചാരുകസേരയില്‍ ചായുന്നുവച്ഛാച്ചന്‍, 
യാത്ര ചോദിക്കവേ ചൊല്ലുന്നു, "വെല്ലാരു-
മിട്ടേച്ചു പോകയാണച്ഛാച്ചനെ"
പിന്നില്‍ വിതുമ്പും മുഖവുമായച്ഛമ്മ 
നില്‍ക്കുന്നു ഞങ്ങള്‍ നടന്നകലും വരെ
മറ്റൊരവധിയണയുവാനുള്ളോരു
കാത്തിരിപ്പായവര്‍ മാറുന്നു പിന്നെയും.

സ്വപ്നമായെങ്ങോ മറഞ്ഞു പോയെല്ലാം
ബാല്യവും ഞങ്ങളില്‍ നിന്നകന്നു
ഇന്നൂഞ്ഞാലതില്ല, കുമമാട്ടിയില്ല,
പൂത്തിരിയില്ല, മത്താപ്പുമില്ല,
കൈനീട്ടമില്ലോണക്കോടിയില്ല,
കുട്ടിത്തം ഞങ്ങളിലൊട്ടുമില്ല.
അവധിയക്കു ഞങ്ങളെ കാത്തിരിയ്ക്കാനി-
ന്നച്ഛാച്ചനുമില്ലയച്ച്ഛമ്മയില്ല,
തെക്കേ വളപ്പിലെ പുളിമരച്ചോട്ടിലെ-
യാറടി  മണ്ണിലുറങ്ങുന്നിരുവരും.
ശേഷമുള്ളതിന്നാരുമണയാത്തൊ-
രാ ഗൃഹം മാത്രമപശകുനം പോലെ!

ഇത്ര വളരേണ്ടിയില്ലായിരുന്നുവെ-
ന്നിന്നെന്‍ മനം വൃഥാ ഗദ്ഗദം കൊള്ളുന്നു..